
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സി.പി.എം. നേതാവ് പി.ആർ. അരവിന്ദാക്ഷന് ജാമ്യം. കേസിലെ മറ്റൊരു പ്രതി പി.കെ. ജിൽസിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണക്കേസിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ ആദ്യമായാണ് രണ്ട് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ പലവട്ടം ഇരുവരുടെയും ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു.
പി.ആർ. അരവിന്ദാക്ഷന് നേരത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ സ്ഥിരം ജാമ്യം ലഭിച്ചിരിക്കുന്നത്. കള്ളപ്പണക്കേസുകളിൽ ജാമ്യം നിഷേധിക്കാൻ ചില കർശന നിർദേശങ്ങൾ സുപ്രീം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ഈ നിർദേശങ്ങളുടെ പരിധിയിലേക്ക് നിലവിൽ അരവിന്ദാക്ഷന്റെയും ജിൽസിന്റെയും ഈ കേസിലെ പങ്കാളിത്തം ഉൾപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കുന്നു. ഇതേത്തുടർന്നാണ് അരവിന്ദാക്ഷനും ജിൽസിനും കോടതി ജാമ്യം അനുവദിച്ചത്.