
ബെംഗളൂരു: തെലങ്കാനയിൽ ശക്തമായ ഭൂചലനം. തെലങ്കാനയിലെ മുളുഗു ജില്ലയിൽ ഇന്ന് പുലർച്ചെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 20 വർഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദിൻറെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിൻറെ പ്രകമ്പനം അനുഭവപ്പെട്ടു.
വിജയവാഡയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. ഗോദാവരി നദീതീരമാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോർട്ടില്ല. പല ഇടങ്ങളിലും ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്.
ഭൂമികുലുക്കമുണ്ടായതോടെ ആളുകൾ വീടുകളിൽ നിന്ന് കൂട്ടത്തോടെ ഇറങ്ങി ഓടി മാറുകയായിരുന്നു. വീടുകളിലെ ഉപകരണങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളും തെറിച്ചുവീണു. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ തുടരരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.