
കണ്ണൂർ: പിണറായിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. വെണ്ടുട്ടായി കനാൽകര സ്വദേശി വിപിൻരാജാണ് പിടിയിലായത്. ഇയാൾ സി.പി.എം അനുഭാവിയാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച വിപിൻരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഒന്നിലധികം പേർക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്.
ശനിയാഴ്ച പുലർച്ചെയാണ് വെണ്ടുട്ടായിയിൽ പുതുതായി നിർമിച്ച കോൺഗ്രസ് ഓഫീസിനുനേരെ ആക്രമണമുണ്ടായത്. കെട്ടിടം ഞായറാഴ്ച വൈകീട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കേയായിരുന്നു ആക്രമണം. പുതിയ ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും വാതിലുകൾക്ക് തീയിടുകയും ഉദ്ഘാടനത്തിനായെത്തിച്ച വാടക സാമഗ്രികൾ കനാലിൽ തള്ളുകയും ചെയ്യുകയായിരുന്നു. അതേസമയം ഓഫീസിന് അറ്റകുറ്റപ്പണികളൊന്നും നടത്താതെയാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്തത്.
ഓഫീസ് അക്രമിച്ചവർക്ക് ആദ്യമായി പരിപാടിയിലേക്ക് സ്വാഗതം പറഞ്ഞുകൊണ്ടാണ് ബൂത്ത് പ്രസിഡൻറ് സി.വി.ബാലകൃഷ്ണൻ ഉദ്ഘാടനപരിപാടിക്ക് തുടക്കം കുറിച്ചത്. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തിയ പ്രതിഷേധപ്രകടനം കനാൽക്കരയിൽനിന്ന് തുടങ്ങി അറത്തിൽ ഭഗവതിക്ഷേത്രം വഴി ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്നാണ് ഓഫീസിന്റെ തകർത്ത കെട്ടിടത്തിനുമുന്നിൽ ഉദ്ഘാടന സമ്മേളനം നടന്നത്.