
ഡമാസ്‌കസ്: ആഭ്യന്തരകലാപം രൂക്ഷമായ സിറിയയിൽ നിന്നും 75 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി ലെബനനിൽ എത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലെത്തിക്കാനാണ് നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി ലെബനനിൽ എത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലെത്തിക്കാനാണ് നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബയ്‌റുത്തിലെയും ഡമാസ്‌കസിലെയും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ.
വിമത അട്ടിമറിയിലൂടെ സർക്കാരിനെ പുറത്താക്കിയതിന് പിന്നാലെ സംഘർഷം തുടരുന്ന സിറിയയിൽനിന്ന് ഇന്ത്യൻ പൗരന്മാരോട് പിൻവാങ്ങാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇനിയും സിറിയയിൽ തുടരുന്നവർ ഡമാസ്‌കസിലെ ഇന്ത്യൻ എബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഹെൽപ്പ്‌ലൈൻ നമ്പർ: +963 993385973.
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും സർക്കാർ ഉയർന്ന പരിഗണന നൽകുന്നുണ്ടെന്നും സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നീക്കം. പ്രസിഡൻറ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സാഹചര്യത്തിലാണ് രാജ്യത്ത് സംഘർഷം രൂക്ഷമായത്. സിറിയയിൽ മുഹമ്മദ് അൽ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു.
ദമാസ്കസിന്റെ നിയന്ത്രണം പൂർണമായും വിമതർ പിടിച്ചെടുത്തതോടെ മുൻ സിറിയൻ സർക്കാർ നിലം പൊത്തി. വിമത ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌ടിഎസ്) ആണ് ദമാസ്‌കസിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. എന്നാൽ ഇതിന് മുൻപ് തന്നെ അസദ് രാജ്യം വിട്ടിരുന്നു. ഇതോടെ 54 വർഷത്തെ കുടുംബ വാഴ്ച്ച ഭരണത്തിനാണ് അന്ത്യം കുറിച്ചത്.