
ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ മര്യാദ ലംഘിക്കാനുള്ള ലൈസൻസല്ല എന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ മോശം പരാമർശം നടത്തിയ അണ്ണാ ഡിഎംകെ വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന എല്ലാവർക്കും ഉറപ്പുനൽകുന്ന മൗലികാവകാശം തന്നെയാണ്. എന്നാൽ അവയെ മര്യാദകൾ ലംഘിക്കാനുള്ള ലൈസൻസാക്കരുത് എന്നായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് എ ഡി ജഗദീഷ് ചന്ദ്രയാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്. ജാമ്യം ലഭിക്കാനായി അമുദ സമർപ്പിച്ച മാപ്പപേക്ഷ ആത്മാർത്ഥതയോടെ ഉള്ളതല്ലെന്നും പ്രസംഗത്തെ ന്യായീകരിക്കാൻ അമുദ ശ്രമിക്കുന്നതായും കോടതി പറഞ്ഞു.
2024 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സേലത്ത് നടന്ന പൊതുപരുപാടിക്കിടെയാണ് അമുദ എം കെ സ്റ്റാലിനെതിരെ രംഗത്തെത്തിയത്. മുഖ്യമന്ത്രി സ്റ്റാലിനും കുടുംബാംഗങ്ങൾക്കും മന്ത്രിമാർക്കുമെതിരേ അമുദ ഉപയോഗിച്ച പദപ്രയോഗങ്ങൾ ഉത്തരവിൽപോലും ആവർത്തിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു.