
ന്യൂഡൽഹി: രാജ്യത്തിൻ്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടത്തിന് കാരണം മനുഷ്യ പിഴവ് എന്ന് റിപ്പോർട്ട്.ചൊവാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എയർക്രൂവിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2021 ഡിസംബർ എട്ടിന് തമിഴ്‌നാട്ടിലെ കൂനൂരിലെ മലമുകളിലാണ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും യാത്രചെയ്തിരുന്ന ഹെലികോപ്ടർ തകർന്നുവീണത്. 11 പേരാണ് അപകടത്തിൽ മരിച്ചത്. Mi-17 V5 എന്ന ഹെലികോപ്ടറായിരുന്നു അപകടത്തിൽപ്പെട്ടത്.
പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി പതിമൂന്നാം പ്രതിരോധ പദ്ധതി കാലയളവിൽ നടന്ന ഇന്ത്യൻ വ്യോമസേനയുടെ വിമാനാപകടങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. 2021-22ൽ ഒമ്പത് വിമാനാപകടങ്ങളാണ് ഉണ്ടായത്. 2018-19ൽ 11 അപകടങ്ങളും ഉണ്ടായി. ഇതോടെ മൊത്തം അപകടങ്ങളുടെ എണ്ണം 34 ആയി.
റിപ്പോർട്ടിൽ 33-ാമത്തെ അപകടമായാണ് ബിപിൻ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിൻ്റെ ഡാറ്റയിൽ വിമാനത്തെ ‘Mi-17’ എന്നും തീയതി ‘08.12.2021’ എന്നുമാണ് പരാമർശിച്ചിരിക്കുന്നത്. അപകടത്തിന് കാരണം ‘HE(A)’ അഥവാ ‘Human Error (aircrew)’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിരോധ മന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായിരുന്നു സംയുക്ത സേനാ മേധാവിയായ ബിപിൻ റാവത്ത്. വലിയ വിവാദങ്ങൾക്കൊടുവിലാണ് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി കേന്ദ്ര സർക്കാർ ബിപിൻ റാവത്തിനെ നിയമിച്ചത്. നിയമനത്തെ എതിർത്തും അനുകൂലിച്ചും നിരവധി വാദ പ്രതിവാദങ്ങൾ നടന്നിരുന്നു. കരസേന മേധാവിയായി വിരമിക്കാനിരിക്കെ പ്രായപരിധി ഉൾപ്പടെ ഭേദഗതി ചെയ്ത് സുപ്രധാന പദവിയിൽ ബിപിൻ റാവത്തിനെ കേന്ദ്ര സർക്കാർ നിയമിച്ചതും വലിയ വിവാദമായിരുന്നു. 2015ൽ നാഗലാൻഡിൽ നടന്ന ഒറ്റ എൻജിൻ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് ബിപിൻ റാവത്ത് രക്ഷപ്പെട്ടത്.