
ന്യൂയോർക്ക്: സിറിയയിൽ വ്യോമാക്രമണം നടത്തി യുഎസ്. ആക്രമണത്തിൽ ഐഎസ് നേതാവ് അബു യൂസിഫ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു.
യുഎസ് സെൻട്രൽ കമാൻഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കിഴക്കൻ സിറിയയിലെ ദേർ എസ്സർ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ അറിയിച്ചു.
സിറിയയിൽ അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം ഐഎസ് പോലുള്ള ഭീകരവാദ സംഘടനകൾ അവരുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് യുഎസിന്റെ വ്യോമാക്രമണം.
‘‘സിറിയയിലെ നിലവിലെ സാഹചര്യം മുതലെടുത്ത് ഐഎസിനെ പുനഃസംഘടിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. നിലവിൽ സിറിയയിലെ കേന്ദ്രങ്ങളിൽ കഴിയുന്ന 8,000 ത്തിലധികം ഐഎസ് ഭീകരരെ തടങ്കലിൽനിന്നു പുറത്തെത്തികാനുള്ള നീക്കം നടക്കുന്നുണ്ട്. സിറിയയ്ക്ക് പുറത്ത് പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നവർ ഉൾപ്പെടെയുള്ള ഐഎസ് നേതാക്കളെയും പ്രവർത്തകരെയും ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്.’’ – യുഎസ് സെൻട്രൽ കമാൻഡർ ജനറൽ മൈക്കൽ എറിക് കുറില്ല പറഞ്ഞു.