മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും; സംസ്കാരം 11.45 ന്

  • india
  • December 28, 2024

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം ഇന്ന് ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ നടക്കും. പകൽ 11.45ന് ആയിരിക്കും സംസ്കാരമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് കേന്ദ്ര സ‍ർക്കാർ അറിയിച്ചിരിക്കുന്നത്.അതേസമയം രാജ്ഘട്ടിൽ സംസ്കാരം നടത്താത്തതിൽ വിവിധ കോണുകളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

അതേസമയം മുൻ പ്രധാനമന്ത്രിയുടെ സ്‍മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി കേന്ദ്ര സർക്കാർ രം​ഗത്തെത്തി. മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോൾ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങിൻറെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങൾക്ക് സ്ഥലം നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സർക്കാരിൻറെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ദില്ലിയിലെ ഔദ്യോ​ഗിക വസതിയിലുള്ള മൻമോഹൻ സിങിൻറെ മൃതദേഹം രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഒൻപതര വരെ കോൺ​ഗ്രസ് പ്രവർത്തകരും നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിക്കും. ഒൻപതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നി​ഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂർണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുക. മൻമോഹൻ സിം​ഗിന് സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്നായിരുന്നു കോൺ​ഗ്രസ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സ്മാരകം നിർമ്മിക്കുന്ന സ്ഥലം ഏതെന്ന് അടുത്തയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്രത്തിൻറെ നടപടിയിൽ കോൺ​ഗ്രസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

മൻമോഹൻസിങിൻറെ സ്മാരകത്തിന് സ്ഥലം നൽക്കാത്തതിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.സർക്കാർ രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വ ആരോപിച്ചിരുന്നു. പഞ്ചാബിൻറെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്നും ബാജ്വ ആവശ്യപ്പെട്ടു. സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്കാരം നടത്തണം എന്ന കുടുംബത്തിൻറെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് അകാലിദൾ നേതാവ് സുഖ്ബീർ ബാദൽ പറഞ്ഞിരുന്നു. ആദ്യ സിഖ് പ്രധാനമന്ത്രിയെ സർക്കാർ അപമാനിച്ചു എന്നായിരുന്നു ജയറാം രമേശിൻറെ ആരോപണം. സ്മാരകത്തിനുള്ള സ്ഥലം പിന്നീട് നൽകാം എന്നാണ് സർക്കാർ കുടുംബത്തെ അറിയിച്ചത്. രാഷ്ട്ര നേതാക്കളുടെ സംസ്കാര ചടങ്ങുകൾ നടത്താനുള്ള പ്രത്യേക ഇടത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *