
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കുഴൽക്കിണറിൽ വീണ 10 വയസ്സുകാരനെ രക്ഷപ്പെടുത്തി. 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് രക്ഷപ്പെടുത്തിയത്. 40 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നിരുന്നത്. അബോധവസ്ഥയിൽ ആയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു പട്ടം പറത്തി കളിക്കുന്നതിനിടെ 10 വയസ്സുകാരൻ സുമിത് മീണ തുറന്ന് കിടന്ന കുഴൽക്കിണറിൽ വീണത്. വിവരമറിഞ്ഞ് ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുഴൽക്കിണറിന് സമാന്തരമായി 25 അടിയോളം താഴ്ചയിൽ മറ്റൊരു കുഴിയെടുത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷിക്കുന്നതിനായി വൻ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
കുട്ടിയുടെ സുരക്ഷക്കായി നിരന്തരം ഓക്സിജൻ സപ്പോർട്ട് നൽകിയാണ് ജീവൻ നില നിർത്തിയത്. ജെസിബിയടക്കമുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു. ഗുണ കലക്ടർ സത്യേന്ദ്ര സിങ് അടക്കം ജില്ലാ ഭരണകൂടവും പൊലീസും സ്ഥലത്ത് എല്ലാ സുരക്ഷയുമൊരുക്കി. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.