
തിരുവനന്തപുരം: സംസ്ഥാനത്ത് കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി. കുട്ടികളെയിറക്കി പ്രതിഷേധം സംഘടിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാല മേളകളിൽ വിലക്കുമെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ കായിക മേളയുടെ സമാപന സമ്മളേന സമയത്ത് അധ്യാപകർ കുട്ടികളെയിറക്കി പ്രതിഷേധിച്ചുവെന്നായിരുന്നു ആരോപണം. സംഭവത്തിന് പിന്നാലെ ഇത് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. കമ്മറ്റിയുടെ ശുപാർശ കൂടി പരിഗണിച്ചാണ് ഇതൊരു ഉത്തരവായി സർക്കാർ പുറത്തിറക്കിയത്.
സ്‌കൂൾ കായികമേള സമാപനത്തിലെ സംഘർഷത്തിൽ അധ്യാപകർക്കെതിരെ നടപടിക്കും കമ്മറ്റി ശിപാർശ ചെയ്തിട്ടുണ്ട്. നാവാമുകുന്ദ സ്‌കൂളിലെ 3 അധ്യാപകർക്കെതിരെയും മാർ ബേസിൽ സ്‌കൂളിലെ രണ്ട് അധ്യാപകർക്കെതിരെയുമാണ് നടപടിക്ക് ശിപാർശ. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം. പ്രതിഷേധങ്ങൾ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-അപ്പീലുകൾ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണ്.