മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്രം; നന്ദി പറഞ്ഞ് മകൾ

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് സ്മൃതിമണ്ഡപം നിർമിക്കാൻ അനുവദിച്ച് കേന്ദ്രസർക്കാർ. ഡല്‍ഹിയിലെ രാജ്ഘട്ട് കോംപ്ലക്‌സിലെ രാഷ്ട്രീയ സ്മൃതി സ്ഥലിലാകും സ്മൃതിമണ്ഡപം നിർമിക്കുക. കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സ്മാരകം നിർമിക്കാൻ തീരുമാനമെടുത്ത മോദി സർക്കാരിന് പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ഠ നന്ദി അറിയിച്ചു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും സ്മൃതിമണ്ഡപത്തിന് അനുമതി നല്‍കികൊണ്ടുള്ള ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ (എല്‍ ആന്‍ഡ് ഡിഒ) കത്തും ചൊവ്വാഴ്ച സാമൂഹികമാധ്യമങ്ങളില്‍ ശര്‍മിഷ്ഠ മുഖര്‍ജി പങ്കുവെച്ചു.

‘അങ്ങോട്ട് ആവശ്യപ്പെടാത്ത ഒന്നായതിനാല്‍ തന്നെ ഈ സ്മൃതിമണ്ഡപം പണിയാനുള്ള തീരുമാനം വളരെ സന്തോഷകരമാണ്. സ്മൃതിമണ്ഡപമൊരുക്കാനുള്ള പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതമായ തീരുമാനം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ബഹുമാനം ഒരിക്കലും ചോദിച്ച് വാങ്ങരുതെന്ന് ബാബ പറയുമായിരുന്നു. ബാബയുടെ ഓര്‍മയ്ക്കായി ഇത്തരമൊരു തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരുപാട് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ മകളെന്ന നിലയ്ക്ക് എന്റെ സന്തോഷം പ്രകടമാക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല’, ചിത്രങ്ങളും കത്തും പങ്കുവെച്ച് ശര്‍മിസ്ത മുഖര്‍ജി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.

45 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിനായി യാതൊന്നും പാര്‍ട്ടി ചെയ്തില്ലെന്ന് ശര്‍മിഷ്ഠ മുഖർജി മുന്‍പ് ആരോപിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ശർമിഷ്ഠ മുഖര്‍ജി.

രാജ്യത്തിന്റെ 13-ാം രാഷ്ട്രപതിയായിരുന്നു പ്രണബ് മുഖര്‍ജി. 2012 മുതല്‍ 2017 വരെയുള്ള കാലയളവിലാണ് അദ്ദേഹം രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കൂടിയായിരുന്ന പ്രണബ് മുഖര്‍ജി 2009 മുതല്‍ 2012 വരെ ധനകാര്യ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 2019-ല്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2020-ലാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *