
ന്യൂഡൽഹി: കൊലപാതക കേസുകളിൽ ആയുധം കണ്ടെത്താത്തതിന്റെ പേരിൽ കേസ് തള്ളാനാവില്ലെന്ന് സുപ്രീംകോടതി.നേരിട്ടുള്ള വിശ്വസനീയമായ സാക്ഷികളുണ്ടെങ്കിൽ ആയുധം കണ്ടെത്തിയില്ല എന്നതുകൊണ്ടുമാത്രം പ്രോസിക്യൂഷൻ കേസ് തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. ഛത്തീസ്ഗഢിലെ ഒരു കൊലപാതകക്കേസിലെ പ്രതികളുടെ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുമ്പോഴുണ്ടായിരുന്ന രണ്ട് സാക്ഷികൾ കൂറുമാറിയതാണ് പ്രതികൾ ചൂണ്ടിക്കാട്ടിയത്. ആയുധം കണ്ടെടുക്കുന്നത് കണ്ടെന്ന മെമ്മോയിൽ ഇവർ ഒപ്പുവെച്ചിരുന്നെങ്കിലും അത് സമ്മർദം കൊണ്ടാണെന്നും അതിലെന്താണ് എഴുതിയിരുന്നത് എന്ന് അറിയുമായിരുന്നില്ലെന്നുമാണ് കൂറുമാറിയ സാക്ഷികൾ പറഞ്ഞത്.
എന്നാൽ, ഈ മൊഴികൾ വിശ്വസനീയമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മൂർച്ചയുള്ള ആയുധംകൊണ്ടാണ് കൊലപ്പെടുത്തിയത് എന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ട്. മാത്രവുമല്ല, കൊലപാതകം നേരിട്ടുകണ്ട സാക്ഷികളുണ്ട്. വിശ്വസനീയമായ ദൃക്സാക്ഷിമൊഴികളുണ്ടെങ്കിൽ ആയുധം കണ്ടെത്തിയില്ലെങ്കിൽപ്പോലും കേസിനെ ബാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.