
ന്യൂഡൽഹി: ഖോ ഖോ ലോകകപ്പിൽ ജയത്തോടെ തുടക്കം കുറിച്ച് ഇന്ത്യ. ന്യൂഡൽഹിയിലെ ഇൻഡോർ സ്റ്റേഡിയയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെ തകർത്താണ് ഇന്ത്യയുടെ ആദ്യ വിജയം. ഇന്ത്യയുടെ പുരുഷ ടീം നേപ്പാളിനെ 42-37നാണ് തോൽപ്പിച്ചത്. പ്രതീക് വൈകാറിന്റെ നേതൃത്വത്തിൽ ഇറങ്ങി ഇന്ത്യ ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തു. തുടക്കത്തിൽ തന്നെ തുടരെ പോയിന്റുകൾ നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. ആധികാരിക വിജയം ആയിരുന്നില്ലെങ്കിൽ പോലും നേപ്പാളിന്റെ വെല്ലുവിളി മറികടക്കാൻ ഇന്ത്യക്ക് സാധിച്ചു.
ഇന്ത്യയുടെ പരമ്പരാഗത കായികയിനങ്ങളിൽ ഒന്നായ ഖോ ഖോ ലോകകപ്പിൽ 39 ടീമുകൾ കളിക്കുന്നുണ്ട്. പുരുഷ-വനിതാ വിഭാഗങ്ങളിലാണ് ഇത്രയും ടീമുകൾ. വനിതകൾ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും ദക്ഷിണ കൊറിയയാണ് എതിരാളി. ഇതിനിടെ ഇന്ത്യ ഖോ ഖോ ലോകകപ്പ് ഉയർത്തുമെന്ന് പരിശീലകൻ അശ്വിനി കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
”കായികരംഗം ഒരുപാട് മുന്നോട്ട് പോയി. ഖോ ഖോ ഈ നിലയിലെത്തുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഇന്ത്യൻ പുരുഷ ടീമിനെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം എനിക്ക് നൽകിയതിന് ഫെഡറേഷനോട് ഞാൻ അവിശ്വസനീയമാംവിധം നന്ദിയുള്ളവനാണ്. ഈ ടീമിനെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്, ഞങ്ങൾക്ക് ലോകകപ്പ് നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യൻ ടീം ലോക വേദിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഞങ്ങൾ സമ്മർദ്ദത്തിലല്ല. സെലക്ടർമാർ സന്തുലിത ടീമിനെ തിരഞ്ഞെടുത്തു, അവർ രാജ്യത്തെ അഭിമാനം കൊള്ളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്ക, ജർമ്മനി, ഓസ്‌ട്രേലിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ മൊത്തം 39 ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുന്നത്. പുരുഷ വിഭാഗത്തിൽ 20 ടീമുകൾ നാല് ഗ്രൂപ്പുകളിലായി മത്സരിക്കും. നേപ്പാൾ, പെറു, ബ്രസീൽ, ഭൂട്ടാൻ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.