
കോട്ടയം: മുൻ എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി ബുക്‌സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പോലീസാണ് ശ്രീകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മകഥയിലെ വിവരങ്ങൾ ചോർന്നതിന്റെ പേരിലാണ് അറസ്റ്റ്.
കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതമെന്ന പേരിൽ ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പി.ഡി.എഫ് ഫയൽ പ്രചരിപ്പിച്ച സംഭവത്തിൽ ഡി.സി. ബുക്സിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഡി.സി. ബുക്സിന്റെ മുൻ പബ്ലിക്കേഷൻ മാനേജർ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ് ഫയൽ ചെയ്തത്.
സംഭവത്തിൽ കേസെടുക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. വിവാദത്തെ തുടർന്ന് എ.വി ശ്രീകുമാറിനെ ഡി.സി. ബുക്‌സ് നേരത്തേ സസ്‌പെന്റ് ചെയ്തിരുന്നു.