ചേന്ദമം​ഗലം കൂട്ടകൊലക്കേസ്; പ്രതി എത്തിയത് ജിതിനെ ആക്രമിക്കാൻ, മൊഴി വിവരങ്ങൾ പുറത്ത്

കൊച്ചി : ചേന്ദമംഗലത്തെ കൂട്ടകൊലക്കേസിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. പരിക്കേറ്റ ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയന്റെ (27) മൊഴി. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോൾ തലയ്ക്കടിച്ചു. ഋതുവും അയൽവാസികളും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നുവെന്ന വിവരവും പുറത്ത് വന്നു. വിദേശത്തുള്ള തന്റെ സഹോദരിയെ ജിതിൻ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് ഋതുവിന്റെ മൊഴി.

കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), , ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരുടെ പോസ്റ്റ്മോർട്ടം പറവൂർ താലൂക്ക് ആശുപത്രിയിൽ ഇന്ന് നടക്കും. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകൾ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജിതിൻ– വിനീഷ ദമ്പതികളുടെ മക്കളുടെ മുൻപിലായിരുന്നു ക്രൂരമായ ആക്രമണം.

ലഹരിക്ക് അടിമയായ പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും. പ്രതിക്കെതിരെ നേരത്തെ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഏതാനും മാസങ്ങൾക്കു മുൻപാണ് വേണുവിന്റെ വീട്ടിലെ ഗേറ്റ് തല്ലിത്തകർത്ത സംഭവത്തിൽ ഋതുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്നു വേണുവിന്റെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. വിനീഷയെ ഋതു നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്തിരുന്നതായും പറയപ്പെടുന്നു.

അതേസമയം, കൊലപാതകത്തിന് മുമ്പ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഋതു റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണ്. അതിക്രൂരമായ ആക്രമണമാണ് നടന്നതെന്നും പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു. ബാം​ഗ്ലൂരിൽ ജോലി ചെയ്തിരുന്ന ആളാണ് റിതു. ഇയാൾക്കെതിരെ മൂന്നിടങ്ങളിൽ കേസുണ്ടെന്ന് എസ്പി വ്യക്തമാക്കി.

പ്രദേശവാസികൾക്കെല്ലാം ശല്യമുണ്ടാക്കുന്ന രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം. പ്രതി റിതുവിനെതിരെ സ്ത്രീകളെ ശല്യം ചെയ്തത് അടക്കം കേസുകളുണ്ട്. വീട്ടിലുണ്ടായിരുന്ന 4 പേരെയും പ്രതി അതിക്രൂരമായി ആക്രമിച്ചു.

വീടിന്റെ ഡൈനിം​ഗ് ഹാളിലാണ് ഇവർ പരിക്കേറ്റ് കിടന്നിരുന്നത്. പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും 3 പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

Related Posts

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു

ബെംഗളൂരു∙ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന്…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർ​കോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കൻ…

Leave a Reply

Your email address will not be published. Required fields are marked *