
ബിജാപുർ: ഛത്തീസ്ഗഡിൽ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപുർ ജില്ലയുടെ തെക്കൻ ഭാഗത്തുള്ള വനത്തിൽ ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവെപ്പ് വൈകീട്ടുവരെ തുടർന്നുവെന്നും മാവോയിസ്റ്റ് വിരുദ്ധസേന അറിയിച്ചു.
മൂന്ന് ജില്ലകളിൽ നിന്നുള്ള ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, കോബ്ര കമാൻഡോകളുടെ അഞ്ച് ബറ്റാലിയനുകൾ, വനത്തിനുള്ളിലെ ദൗത്യങ്ങൾക്കായുള്ള സി.ആർ.പി.എഫിന്റെ പ്രത്യേക യൂണിറ്റ്, സി.ആർ.പി.എഫിന്റെ 229-ാം ബറ്റാലിയനും ചേർന്നുനടത്തിയ ദൗത്യത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നത് പ്രാഥമിക വിവരമാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സുരക്ഷാസേനയുടെ ഭാഗത്തുള്ള ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.
വ്യത്യസ്ത ദൗത്യങ്ങളിലായി 26 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡിൽ ഈ മാസം കൊല്ലപ്പെട്ടത്. ജനുവരി 12-ന് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പുണ്ടായ സംഭവം. ജനുവരി ഒമ്പത്, ആറ് തിയ്യതികളിലും എൻകൗണ്ടറുകളിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.