
ന്യൂഡൽഹി: പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ നേപ്പാളിനെ 78-40ന് പരാജയപ്പെടുത്തി ആധികാരികമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ന്യൂഡൽഹി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
ഒന്നാം ടേണിൽ ഇന്ത്യ 34 പോയിന്റ് നേടി. ക്യാപ്റ്റൻ പ്രിയങ്ക ഇംഗ്ലെ മികച്ച ഫോമോടെ ഒന്നിലധികം ടച്ചുകൾ നേടി തിളങ്ങി. ഒരു ഡ്രീം റൺ പോലും നേടാനാകാതെ നേപ്പാൾ കുഴങ്ങുന്നതിനാണ് സ്റ്റേഡിയം സാക്ഷിയായത്. രണ്ടാം ടേണിൽ ദീപയുടെ നേതൃത്വത്തിൽ ഒരു തിരിച്ചുവരുവിന് നേപ്പാൾ ശ്രമിച്ചെങ്കിലും അവർക്ക് 24 പോയിന്റെ സ്വന്തമാക്കേനേ കഴിഞ്ഞുള്ളൂ. മൂന്നാം ടേണിലും ഇന്ത്യ തന്നെ ആധിപത്യംപുലർത്തി.
നാലാം ടേണിൽ അഞ്ച് മിനിറ്റ് 14 സെക്കൻഡ് നീണ്ടുനിന്ന ഡ്രീം റണ്ണുമായി ചൈത്ര ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. സ്കോർ: ഇന്ത്യ-78, നേപ്പാൾ-40.
ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണകൊറിയ, ഇറാൻ, മലേഷ്യ എന്നീ രാജ്യങ്ങളെ തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ബംഗ്ലാദേശിനേയും സെമിയിൽ ദക്ഷിണാഫ്രിക്കയേയും പരാജയപ്പെടുത്തി.