
ബെംഗളൂരു: ഇൻഫോസിസ് സഹ സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പടെ 18 പേർക്കെതിരെ കേസെടുത്ത് പൊലീസ്. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് എസ്സി എസ്ടി ആക്ട് പ്രകാരം കേസെടുത്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പ എന്ന യുവാവിൻറെ പരാതിയിലാണ് നടപടി.
2014-ൽ ഹണിട്രാപ്പ് കേസിൽ ഈ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. തനിക്കെതിരെയുള്ളത് വ്യാജ ഹണിട്രാപ്പ് കേസ് ആണെന്ന് ആരോപിച്ച് ഐഐഎസ്സി ബോർഡ് ഓഫ് ട്രസ്റ്റി അംഗമായിരുന്ന ക്രിസ് ഗോപാലകൃഷണൻ അടക്കമുള്ളവരെ സമീപിച്ചപ്പോൾ സഹായിച്ചില്ലെന്നാണ് പരാതി. ജാതി അധിക്ഷേപവും, ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസിൽ കുടുക്കിയെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് പരാതിയിൽ പറയുന്നത്. സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഐഐഎസ്സി രൂപീകരിച്ച ലൈംഗിക പീഡന സമിതി പോലും സുപ്രീം കോടതി വിധി ലംഘിച്ചു. എൻജിഒയിൽ നിന്ന് ഒരംഗം പോലും കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല തന്നെ തിരിച്ചെടുക്കാൻ ഐഐഎസ്സി സമ്മതിച്ചെങ്കിലും തിരിച്ചെടുത്തില്ലെന്നും ഇക്കാരണത്താൽ ഇന്ത്യയിൽ മറ്റെവിടെയും ജോലി ലഭിച്ചില്ലെന്നും പ്രൊഫ. ദുർഗപ്പ ആരോപിച്ചു.
30 ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്തിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രൊഫ. ദുർഗപ്പ പരാതിയിൽ ആരോപിക്കുന്നു. ഐഐഎസ്സി 2,500 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാര്യർ, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ.വി.എസ്, ദാസപ്പ, പി. ബലറാം, ഹേമലതാ മിഷി, കെ.ചഠോപാദ്ധ്യായ , പ്രദീപ് ഡി സാവ്കർ, മനോഹരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സംഭവത്തിൽ ഐഐഎസ്സിയോ ക്രിസ് ഗോപാലകൃഷ്ണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.