
പ്രയാഗ്രാജ്: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 തീർഥാടകർ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. 30 പേർ മരിച്ചതായും അറുപതിലേറെ പേർക്ക് പരിക്കേറ്റതായും ഉത്തർപ്രദേശ് ഡി.ഐ.ജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. എട്ട് കോടിക്കും പത്ത് കോടിക്കും ഇടയിൽ തീർത്ഥാടകർ ഇന്നത്തെ അമൃത സ്നാനത്തിൽ പങ്കെടുത്തെന്നും ചിലർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു.
ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റ ആരുടേയും വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയിൽപ്പെട്ട് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.