
ക്വാലലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക നിലംപരിശാക്കിയാണ് ഇന്ത്യ കപ്പുയർത്തിയത്. കളിയുടെ സർവമേഖലകളിലും ആധിപത്യം പുലർത്തിയ ഇന്ത്യൻ വനിതകൾക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ടീം നിഷ്പ്രഭരായി. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ്യം 11.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ 82 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റെടുത്തപ്പോൾ ആയുഷി ശുക്ല, വൈഷ്ണവി ശർമ, പരുണിക സിസോദിയ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. ഓപ്പണർ ഗൊംഗഡി തൃഷയുടെ ബാറ്റിങ് മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.
മലയാളി താരവും പേസ് ബൗളറുമായ വി.ജെ. ജോഷിത ടൂർണമെന്റിലുടനീളം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആറുവിക്കറ്റ് നേടിയ വയനാട്ടുകാരി ടൂർണമെന്റിലെ ആദ്യകളിയിൽ വിൻഡീസിനെതിരേ അഞ്ചുറൺസിന് രണ്ടുവിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തിരുന്നു.