
നാഗ്പുർ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇംഗ്ലണ്ടിനെ നാലുവിക്കറ്റിന് തകർത്താണ് ഇന്ത്യ പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കിയത്. സ്കോർ: ഇംഗ്ലണ്ട് 47.4 ഓവറിൽ 248-ന് ഓൾഔട്ട്. ഇന്ത്യ 38.4 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 251. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി(1-0).
ഇന്ത്യയ്ക്കായി ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും അക്സർ പട്ടേലും അർധസെഞ്ചുറികൾ നേടി. 96 പന്തിൽനിന്ന് 14 ഫോറുകളോടെ 87 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ബാറ്റർമാരിലെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ 36 പന്തിൽനിന്ന് 9 ഫോറും രണ്ട് സിക്സറുകളും സഹിതം 59 റൺസടിച്ചു. അക്സർ പട്ടേൽ 47 പന്തിൽനിന്ന് ആറുഫോറും ഒരു സിക്സറും അടക്കം 52 റൺസും നേടി.
ഇംഗ്ലണ്ട് ഉയർത്തിയ 249 റൺസ് എന്ന വിജയലക്ഷ്യം 39-ാം ഓവറിലാണ് ഇന്ത്യ മറികടന്നത്. യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ രോഹിത് ശർമയുമായിരുന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാർ. എന്നാൽ, അഞ്ചാം ഓവറിൽ 15 റൺസെടുത്ത ജയ്സ്വാളിനെ ജൊഫ്ര ആർച്ചർ പുറത്താക്കി. തൊട്ടുപിന്നാലെ രണ്ട് റൺസെടുത്ത് രോഹിത് ശർമയും മടങ്ങി. എന്നാൽ, മൂന്നാംവിക്കറ്റിൽ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും ചേർന്ന് പടുത്തുയർത്തിയ 94 റൺസിന്റെ കൂട്ടുക്കെട്ട് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. 16-ാം ഓവറിൽ 59 റൺസെടുത്ത് ശ്രേയസ് അയ്യർ പുറത്തായി. പിന്നാലെയെത്തിയ അക്സർ പട്ടേലും ഗില്ലിനൊപ്പം ചേർന്നതോടെ ഇന്ത്യൻ സ്കോർ ബോർഡ് ഉയർന്നു. നാലാംവിക്കറ്റിൽ ഇരുവരും ചേർന്ന് 108 റൺസാണ് അടിച്ചുകൂട്ടിയത്. 34-ാം ഓവറിൽ 52 റൺസെടുത്ത അക്സർ പട്ടേൽ ആദിൽ റാഷിദിന്റെ പന്തിൽ ബൗൾഡായി. തൊട്ടുപിന്നാലെ കെ.എൽ. രാഹുലും രണ്ട് റൺസെടുത്ത് മടങ്ങി. 36-ാം ഓവറിൽ 87 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ സാഖിബ് മഹ്മൂദ് ജോസ് ബട്ട്ലറിന്റെ കൈകളിലെത്തിച്ചു. തുടർന്ന് ഹർദിക് പാണ്ഡ്യ(9 റൺസ്)യും രവീന്ദ്ര ജഡേജയും(12 റൺസ്) ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സ് ഫിനിഷ് ചെയ്തത്. ഇംഗ്ലണ്ടിനായി സാഖിബ് മഹ്മൂദും ആദിൽ റാഷിദും രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് ഓൾഔട്ടായി. 52 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ ടോപ് സ്കോറർ. ജേക്കബ് ബെത്തൽ(51), ഫിൽ സാൾട്ട് (43) എന്നിവരും ഇംഗ്ലണ്ട് നിരയിൽ തിളങ്ങി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ആദ്യവിക്കറ്റിൽ ഓപ്പണർമാരായ ഫിൽ സാൾഡും ബെൻ ഡക്കറ്റും 75 റൺസാണ് അടിച്ചുകൂട്ടിയത്. 8.5 ഓവറിൽ ഫിൽ സാൾട്ട് റൺഔട്ടായതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. തൊട്ടടുത്ത ഓവറിൽ ബെൻ ഡക്കറ്റിനെ ഹർഷിത് റാണയും തിരിച്ചയച്ചു. യശസ്വി ജയ്സ്വാളിന്റെ മനോഹരമായ ക്യാച്ചിലാണ് ബെൻ ഡക്കറ്റ് പുറത്തായത്. പിന്നാലെ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് വിക്കറ്റുകൾ വീണു. എന്നാൽ, ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലറും ജേക്കബ് ബെത്തലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിന്നു. ഇരുവരും അർധസെഞ്ചുറികളും നേടി.
67 പന്തിൽ നാലുഫോറുകളുമായാണ് ജോസ് ബട്ട്ലർ 52 റൺസെടുത്തത്. 64 പന്തിൽനിന്ന് മൂന്നുഫോറുകളും ഒരു സിക്സും അടക്കമാണ് ജേക്കബ് ബെത്തൽ 51 റൺസ് നേടിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റ് വീഴ്ത്തി. തന്റെ അരങ്ങേറ്റ മത്സരത്തിൽ ഹർഷിത് റാണയും മൂന്നുവിക്കറ്റ് നേടി. മുഹമ്മദ് ഷമി, അക്സർ പട്ടേൽ, കുൽദീപ് യാദവർ എന്നിവർ ഓരോവിക്കറ്റും വീഴ്ത്തി.
കാൽമുട്ടിന് പരിക്കേറ്റതിനാൽ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിനിറങ്ങിയത്. ബുധനാഴ്ച പരിശീലനത്തിനിടെയാണ് കോലിക്ക് വലതു കാൽമുട്ടിന് പരിക്കേറ്റത്.