
ധാക്ക: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനകൾക്കെതിരേ ഇന്ത്യയെ കടുത്ത പ്രതിഷേധം അറിയിച്ച് ധാക്ക. ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണർക്ക് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധക്കുറിപ്പ് കൈമാറി. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് ഹസീനയെ തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ബംഗ്ലാദേശ്, ഇന്ത്യയോട് അഭ്യർഥിച്ചു.
ബംഗ്ലാദേശിലെ തന്റെ അനുയായികളെ ഇന്ത്യയിലിരുന്ന് ഹസീന ഓൺലൈനിൽ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് ധാക്കയുടെ പ്രതികരണം. ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ പ്രസ്താവനകൾ ബംഗ്ലാദേശ് വിരുദ്ധ പ്രവർത്തനമാണെന്ന് പ്രതിഷേധക്കുറിപ്പിൽ ധാക്ക പറയുന്നുണ്ട്. ബംഗ്ലാദേശിലെ നിലവിലെ സർക്കാരിനെതിരേ പ്രതിരോധം ആസൂത്രണം ചെയ്യാനും തന്റെ അനുയായികളോട് ഹസീന ആവശ്യപ്പെട്ടിരുന്നു.
ഹസീനയുടെ ഇത്തരം പ്രസ്താവനകൾ രാജ്യത്തെ ജനങ്ങളുടെ വികാരത്തെ മുറിവേൽപ്പിക്കുന്നതിൽ കടുത്ത ആശങ്കയും നിരാശയും ബംഗ്ലാദേശ് പ്രതിഷേധക്കുറിപ്പിൽ പ്രകടിപ്പിക്കുന്നുണ്ട്. ഹസീന, അനുയായികളെ അഭിസംബോധന ചെയ്ത സമയത്ത്, അവരുടെ പിതാവും ബംഗ്ലാദേശ് സ്ഥാപകനുമായ മുജിബുർ റഹ്‌മാന്റെ ധാക്കയിലെ വസതിക്ക് ഒരുകൂട്ടം പ്രതിഷേധക്കാർ തീയിട്ടിരുന്നു. ആഭ്യന്തര സംഘർഷത്തിന് പിന്നാലെ നാടുവിട്ട ഹസീന, 2024 ഓഗസ്റ്റ് അഞ്ചാം തീയതി മുതൽ ഇന്ത്യയിലാണ് കഴിയുന്നത്.