
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതിൽ അനുകൂലതീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതി. പൂർണമായിട്ടല്ലെങ്കിലും നിശ്ചിത തുകയെങ്കിലും എഴുതിത്തള്ളണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് എസ്. ഈശ്വരനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ രണ്ടാഴ്ച സമയം തേടി.
വായ്പകൾ എഴുതിത്തള്ളുന്നകാര്യത്തിൽ ബാങ്കുകളെ വിശ്വാസത്തിലെടുക്കണമെന്ന് എ.എസ്.ജി. വിശദീകരിച്ചു. ബാങ്കുകളെ നഷ്ടത്തിലാക്കാനാകില്ല. എഴുതിത്തള്ളുന്ന വായ്പകളുടെ കാര്യത്തിൽ സീലിങ് വേണം. കോവിഡ് കാലത്തുപോലും വായ്പകൾ എഴുതിത്തള്ളിയിട്ടില്ലെന്നും വിശദീകരിച്ചു.
കോവിഡ് കാലത്ത് ബിസിനസ് അടക്കമുള്ള പ്രവർത്തനങ്ങൾ താത്കാലികമായി സ്തംഭിക്കുക മാത്രമാണുണ്ടായതെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ഇവിടെ പ്രകൃതിദുരന്തത്തിൽ നാടുതന്നെ ഇല്ലാതായതാണെന്നും ഓർമ്മിപ്പിച്ചു. അതൊക്കെ പരിഗണിച്ചുള്ള തീരുമാനമാണ് വേണ്ടതെന്നും പറഞ്ഞു.
ചെറിയ വായ്പകളെടുത്തവർക്ക് ആശ്വാസകരമായ നടപടിയെങ്കിലും ഉണ്ടാകണം. അവരാണ് കൂടുതൽ ദുരിതം അനുഭവിച്ചതെന്നും കോടതി പറഞ്ഞു.തുടർന്നാണ് വിഷയത്തിൽ കേന്ദ്ര നിലപാട് അറിയിക്കാമെന്ന് എ.എസ്.ജി. അറിയിച്ചത്.
കേന്ദ്ര സഹായത്തിന് കാത്തിരിക്കാതെ പുനർനിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ സംസ്ഥാന സർക്കാരിനും നിർദേശം നൽകി. 2000 കോടിയുടെ പാക്കേജിൽ കേന്ദ്രം തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ലെന്നത് അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് തമ്പാൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
പുനർനിർമാണത്തിനായി സംസ്ഥാനവും ഫണ്ട് കണ്ടെത്തേണ്ടതുണ്ടെന്ന് എ.എസ്.ജി. വിശദീകരിച്ചു. അധികസഹായത്തിന്റെ കാര്യത്തിൽ കേന്ദ്ര തീരുമാനം പിന്നാലെയെ ഉണ്ടാകൂ എന്നും അറിയിച്ചു. തുടർന്നാണ് സംസ്ഥാനത്തോട് ജോലികൾ തുടങ്ങാൻ കോടതി നിർദേശിച്ചത്. നിലവിൽ എല്ലാം കടലാസിലാണെന്നും കോടതി പറഞ്ഞു.
ജോലികൾക്കായി 75 ശതമാനത്തോളം ഫണ്ട് ചെലവഴിച്ചുകഴിയുമ്പോൾ അറിയിക്കൂ, അപ്പോൾ കൂടുതൽ സഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രത്തിന് നിർദേശം നൽകാമെന്നും കോടതി അഭിപ്രായപ്പെട്ടു. പാലവും റോഡുമടക്കം നിർമിക്കുന്നതിനായി 120 കോടിയോളം രൂപ ചെലവഴിക്കേണ്ടതുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വിശദീകരിച്ചു. വിഷയം 21-ന് വീണ്ടും പരിഗണിക്കും.