
ചെന്നൈ: മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ രാജ്യസഭയിലേക്ക്. ഡി.എം.കെ. നേതാവും മന്ത്രിയുമായ പി.കെ. ശേഖർബാബുവുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തി. കമൽ ഹാസന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മക്കൾ നീതി മയ്യം ജനറൽ സെക്രട്ടറി എ. അരുണാചലവും ചർച്ചയിൽ പങ്കെടുത്തു.
ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കമൽ ഹാസനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവെന്ന് വിവരമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ. സഖ്യത്തിലെത്തിയ കമൽ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനംചെയ്തുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ജൂലായിൽ തമിഴ്‌നാട്ടിൽ ഒഴിവുവരുന്ന സീറ്റിലേക്ക് കമൽ ഹാസനെ നാമനിർദേശം ചെയ്യാനാണ് സാധ്യത.
തമിഴ്‌നാട്ടിൽ ഡി.എം.കെയും കോൺഗ്രസും ഇടതുപാർട്ടികളും ചേർന്ന് ഇന്ത്യസഖ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തമിഴ്‌നാട്ടിലെ 39 സീറ്റിൽ 21 ഇടത്ത് ഡി.എം.കെ. മത്സരിച്ചു. സി.പി.എമ്മും സി.പി.ഐയും വി.സി.കെയും രണ്ടുസീറ്റിൽ വീതം മത്സരിച്ചു. എം.ഡി.എം.കെ, മുസ്ലിം ലീഗ്, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി എന്നിവർ ഓരോ സീറ്റിലും മത്സരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് നൽകുന്ന പിന്തുണയ്ക്ക് പകരമായി കമൽ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു എന്നായിരുന്നു റിപ്പോർട്ടുകൾ. നേരത്തെ, സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമൽ ഹാസൻ, സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പിന്നോട്ടുപോയി.