
കൊച്ചി: പാതിവില സ്‌കൂട്ടർ തട്ടിപ്പുകേസിൽ ആനന്ദ കുമാറിനെ ഒന്നാം പ്രതിയാക്കി ഫോർട്ടുകൊച്ചിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു. അനന്തുകൃഷ്ണൻ കേസിൽ രണ്ടാം പ്രതിയാണ്. ആനന്ദകുമാറിന്റെ നിർദേശ പ്രകാരം അനന്തുകൃഷ്ണൻറെ അക്കൗണ്ട് വഴിയാണ് പണം വാങ്ങിയതെന്നാണ് പരാതി. കൊച്ചിൻ ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി എന്ന എൻജിഒ ആണ് പരാതിക്കാർ.
പകുതിവില സ്‌കൂട്ടർ തട്ടിപ്പ് കേസിൽ ഒട്ടനവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ആദ്യ 34 കേസുകളിൽ ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഇതിൽ എല്ലാ കേസുകളിലും അനന്തുകൃഷ്ണനാണ് മുഖ്യപ്രതി. ചില കേസുകളിൽ അനന്തുകൃഷ്ണൻ മാത്രമാണ് പ്രതിയായിട്ടുള്ളത്. ആനന്ദകുമാർ മിക്ക കേസുകളിലും രണ്ടാം പ്രതിയായിരുന്നു. എന്നാൽ ഫോർട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിൽ ആനന്ദകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയാണെന്നും അനന്തുവാണ് മുഖ്യ ആസൂത്രകനെന്നുമാണ് ജാമ്യാപേക്ഷയിൽ ആനന്ദകുമാർ പറയുന്നത്. തനിക്കിതിൽ ബന്ധമില്ലെന്നും താൻ രാജിക്കത്ത് സമർപ്പിച്ചിരുന്നുവെങ്കിലും അത് അംഗീകരിക്കാതെ തിരിച്ചയക്കുകയിരുന്നുവെന്നും ആനന്ദകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു.
എന്നാൽ ഈ കേസിൽ ആനന്ദകുമാറിന് പ്രധാന പങ്കുണ്ടെന്ന വിധത്തിലാണ് ഫോർട്ട് കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. പകുതിവില സ്‌കൂട്ടർ തട്ടിപ്പിൽ ആനന്ദകുമാറിനും അനന്തുകൃഷ്ണനും ഒരുപോലെ പങ്കുണ്ടെന്നാണ് പോലീസിന്റെ നിരീക്ഷണം. പുതിയ കേസ് ആനന്ദകുമാറിനെതിരെ അന്വേഷണം ശക്തമാകുന്നതിന് വഴിവെച്ചേക്കും.