
പോർട്ട് ലൂയിസ്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മൗറീഷ്യസ് മുൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ പ്രവിന്ദിന്റെ സഹപ്രവർത്തകരുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. ഭാര്യ കോബിത ജുഗ്‌നാഥിനൊപ്പം കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് മുൻ പ്രധാനമന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2017 മുതൽ 2024 വരെ പ്രവിന്ദ് ജുഗ്‌നാഥ് മൗറീഷ്യസ് പ്രധാനമന്ത്രിയായിരുന്നു.
കോബിത ജുഗ്‌നാഥിനെ പിന്നീട് വിട്ടയക്കുകയും ഇന്ന് പുലർച്ചെയോടെ പ്രവിന്ദ് ജുഗ്‌നാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ പ്രവിന്ദ് നിഷേധിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. വൈകാതെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. സുഹൃത്തുക്കളുടെ വീടുകളിൽ നടന്ന റെയ്ഡിൽ കള്ളപ്പണത്തിനൊപ്പം പ്രവിന്ദ് ജുഗ്‌നൗത്തിന്റെ പേരിലുള്ള പല രേഖകളും വിവിധ കറൻസികളും ആഡംബര വാച്ചുകളും പിടിച്ചെടുത്തിട്ടുണ്ട്.