
ബെംഗളൂരു: ഗോവ മുൻ എംഎൽഎ മർദനമേറ്റ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർക്കെതിരെ കൊലപാതകക്കേസ് റജിസ്റ്റർ ചെയ്തു ബെളഗാവി പൊലീസ്. കോൺഗ്രസ് നേതാവ് ലാവോ സൂര്യാജി മമലത്ദാർ (68) മരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അമീർ സൊഹൈലിന് (28) എതിരെയാണു കേസെടുത്തത്.
ബിസിനസ് ആവശ്യത്തിനായി ബെളഗാവിലെത്തിയ മമലത്ദാറിന്റെ കാർ അമീറിന്റെ ഓട്ടോയുമായി കൂട്ടിയിടിച്ചിരുന്നു. നഷ്ടപരിഹാരം നൽകാൻ തയാറാകാത്തതോടെ അമീർ ഒട്ടേറെ തവണ മമലത്ദാറുടെ മുഖത്തടിച്ചു. തുടർന്നു ഹോട്ടലിലേക്കു പോകുന്നതിനിടെ കുഴഞ്ഞുവീണ മമലത്ദാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ബെളഗാവി മാർക്കറ്റ് പൊലീസ് കേസെടുത്തത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഗോവയിലേക്കു കൊണ്ടുപോയി. ഗോവയിൽ ഡിവൈഎസ്പിയായിരുന്ന മമലത്ദാർ 2012ൽ പോണ്ടയിൽനിന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി സ്ഥാനാർഥിയായാണ് എംഎൽഎയായത്. 2022ൽ കോൺഗ്രസിനായി മർകൈമിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.