സൗരോ‍ർജ കരാർ അഴിമതിക്കേസ്; അദാനിക്കെതിരായ അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി യുഎസ്

  • india
  • February 19, 2025

ന്യൂയോർക്ക്: അദാനി ഗ്രൂപ്പിനെതിരായ സൗരോ‍ർജ കരാർ അഴിമതിക്കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്നു യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ന്യൂയോർക്ക് കോടതിയെ അറിയിച്ചു.

സൗരോർജ കരാറുകൾ ഉറപ്പിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രീൻ എനർജി കൈക്കൂലി നൽകിയെന്നാണു യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ കണ്ടെത്തൽ.ഗൗതം അദാനി, സാഗർ അദാനി, ഗ്രീൻ‍ എനർജിയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ നേരത്തേ ന്യൂയോർക്ക് കോടതി അഴിമതിക്കുറ്റം ചുമത്തിയിരുന്നു. 2 ബില്യൻ ഡോളറിലധികം മൂല്യമുള്ള സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനാണു കൈക്കൂലി വാഗ്ദാനം ചെയ്തതെന്നാണു പറയുന്നത്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.‌‌‌‌

2024 നവംബറിലാണ് ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീൻ എനർജി ജീവനക്കാർ, അസുർ പവർ ഗ്ലോബൽ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറിൽ കമ്പനീസ് എന്നിവർക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും യു.എസ്. കോടതി കുറ്റം ചുമത്തിയത്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്നുമാണ് കേസ്. മൾട്ടി ബില്യൺ ഡോളർ പദ്ധതികൾ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിധാരണാജനകവുമായ പ്രസ്താവനകൾ നടത്തി നിക്ഷേപകരേയും ആഗോള ധനകാര്യസ്ഥാപനങ്ങളേയും കബളിപ്പിച്ചതായാണ് ആരോപണം.

കൂടാതെ, 265 മില്യൺ ഡോളർ (2,300 കോടി രൂപ) കൈക്കൂലി നൽകിയതായും കുറ്റപത്രത്തിലുണ്ട്. ഇരുപത് കൊല്ലത്തിനുള്ളിൽ കരാറുകളിൽ നിന്ന് 200 കോടി ഡോളർ ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ടതായും അദാനിയെ പരാമർശിക്കുന്നതിന് ന്യൂമെറെ യുണോ, ദ ബിഗ് മാൻ തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. അദാനി ഗ്രീൻ എനർജിക്കായി മൂന്ന് ബില്യൺ ഡോളറിലധികം വായ്പയെടുക്കുന്നതിനായി കുറ്റാരോപിതർ വായ്പക്കാരിൽനിന്നും നിക്ഷേപകരിൽനിന്നും കോഴക്കാര്യം മറച്ചുവെച്ചതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിന് അദാനി ഗ്രീനിനുള്ള കരാറുകൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് ഡോളർ കൈക്കൂലി നൽകുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തുവെന്നതാണ് പ്രധാന ആരോപണം. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയായ അസുർ പവർ ഗ്ലോബൽ കോഴയിൽ ഒരു ഭാഗം നൽകാമെന്ന് സമ്മതിച്ചതായും യു.എസ്.എസ്.ഇ.സി. ആരോപിച്ചട്ടുണ്ട്.

ജോ ബൈഡൻ ഭരണകൂടത്തിന്റെ സമയത്തുയർന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് പാടേ തള്ളിയിരുന്നു. ഫെബ്രുവരി ആദ്യം ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മരവിപ്പിച്ചിരുന്നു. അദാനിയ്ക്കും ബന്ധപ്പെട്ടവർക്കുമെതിരെയുള്ള നിയമനടപടികളിൽ കേന്ദ്ര സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇക്കഴിഞ്ഞ ഡിസംബറിൽ പ്രസ്താവിച്ചിരുന്നു.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *