
രാജ്യം ഏറെ പ്രതീഷയോടെ ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഡൽഹിയിലേത്. എഎപി, കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളുടെ ത്രികോണ മത്സരമായിരുന്നു രാജ്യതലസ്ഥാനത്തിലേത്. എന്നാൽ ഏവരുടെയും പ്രതീക്ഷകളെ മറികടന്നായിരുന്നു ബിജെപിയുടെ അട്ടിമറി ജയം. അങ്ങനെ കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ വീണ്ടും രാജ്യതലസ്ഥാനം ഭരിക്കാൻ ഒരുങ്ങുകയാണ് ബിജെപി. എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദം ആർക്ക് എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായിരിക്കുകയാണ്. പത്ത് ദിവസത്തെ സസ്പെൻസിന് ശേഷം ഡൽഹിയെ രേഖ ഗുപ്ത നയിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി.
സുഷമ സ്വരാജിന്റെ പിൻഗാമിയായി എത്തുന്ന രേഖ ഗുപ്ത ആരാണെന്ന് നോക്കാം….
ഡൽഹിയിലെ നാലാമത്തെ വനിത മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് മുമ്പ് ഡൽഹിയെ നയിച്ച വനിതകൾ. 1998-ൽ 52 ദിവസം മാത്രമാണ് ബിജെപിയുടെ സുഷമ സ്വരാജ് മുഖ്യമന്ത്രി പദവിയിലിരുന്നത്. ഇപ്പോൾ 27 വർഷങ്ങൾക്ക് ശേഷമാണ് സുഷമ സ്വരാജിൻ്റെ പിൻഗാമിയായി രേഖ ഗുപ്ത എത്തുന്നത്. ആംആദ്മി പാർട്ടിയുടെ ബന്ദാന കുമാരിയെ 29,595 വോട്ടുകൾക്ക് അട്ടിമറിച്ചു കൊണ്ടായിരുന്നു രേഖാഗുപ്ത തന്റെ വിജയം ഷാലിമാർ ബാഗിൽ അടയാളപ്പെടുത്തിയത്. 2015, 2020 തിരഞ്ഞെടുപ്പുകളിൽ രേഖ ഗുപ്ത, ബന്ദനാ കുമാരിയോട് പരാജയപ്പെട്ടിരുന്നു. നിലവിൽ ബിജെപിക്ക് രാജ്യത്തുള്ള ഏക വനിത മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത.
ജീവിതം, രാഷ്ട്രീയ പ്രവേശനം
ഹരിയാണയിലെ ജുലാനയിൽ 1974 ജൂലൈ 19-നാണ് രേഖ ഗുപ്ത ജനിച്ചത്. പിതാവിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായി ജോലി ലഭിച്ചതോടെയാണ് രേഖയുടെ കുടുംബം ഡൽഹിയിലേക്ക് താമസമാക്കിയത്. ഡൽഹിയിലാണ് രേഖ ഗുപ്ത തന്റെ പഠനം പൂർത്തിയാക്കിയത്.
1992 ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ പഠിക്കവെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) വഴി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് 1996-97 കാലഘട്ടത്തിൽ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ (ഡിയുഎസ്യു) പ്രസിഡന്റായി. ഡി.യു.എസ്.യുവിന്റെ ജനറൽ സെക്രട്ടറി ചുമതലയും രേഖ ഗുപ്ത വഹിച്ചിരുന്നു. 2003 മുതൽ 2004 വരെ ഡൽഹി യുവമോർച്ചയുടെ സെക്രട്ടറിയും 2004 മുതൽ 2006 വരെ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയുമായിരുന്നു.
2007ൽ, നോർത്ത് പിതംപുരയിൽനിന്ന് കോർപറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിലറായി പ്രവർത്തിക്കവെ സാമ്പത്തികമായി പിന്നാക്ക അവസ്ഥയിൽ നിൽക്കുന്ന വിദ്യാർഥിനികളെ പ്രോത്സാഹിപ്പിക്കാൻ ‘സുമേധ യോജന’ പദ്ധതി ആരംഭിച്ചു. കോർപ്പറേഷനിലെ വനിതാ ക്ഷേമ, ശിശു വികസന സമിതിയുടെ ചെയർപഴ്സൻ എന്ന നിലയിൽ, ഡൽഹിയിലെ സ്ത്രീ ശാക്തീകരണത്തിനായുള്ള സംരംഭങ്ങൾക്കും രേഖ നേതൃത്വം നൽകി. തുടർന്ന് ബിജെപി മഹിളാ മോർച്ചയുടെ ഡൽഹി ജനറൽ സെക്രട്ടറിയായും ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും രേഖ തിരഞ്ഞെടുക്കപ്പെട്ടു.
ഡൽഹിയിലെ ഓരോ പൗരന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചു. സമഗ്ര വികസനത്തിനായി സത്യസന്ധമായി പ്രവർത്തിക്കും. ഡൽഹിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും തന്നിൽ വിശ്വാസമർപ്പിച്ച നേതൃത്വത്തിന് നന്ദിയെന്നും രേഖ ഗുപ്ത പറഞ്ഞു.