
ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എൽ.എയുമായ പി.സി.ജോർജ് കോടതിയിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ ജോർജ് ഇന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ജോർജിനെ തേടി പോലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ വീട്ടിൽനിന്ന് വിട്ടുനിന്ന പി.സി. ജോർജ് താൻ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു പോലീസിനെ അറിയിച്ചത്. എന്നാൽ സ്‌റ്റേഷനിൽ ഹാജരാകാതെ അഭിഭാഷകനും ബിജെപി നേതാക്കൾക്കുമൊപ്പം മജിസ്‌ട്രേറ്റിന് മുന്നിലാണ് പി.സി.ജോർജ് എത്തിയത്.
ചാനൽ ചർച്ചയിൽ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർചെയ്ത കേസിൽ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. മുപ്പതുവർഷത്തോളം എം.എൽ.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.
മതവിദ്വേഷപരാമർശം ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുൻകേസുകളിൽ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുൻകൂർജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പി.സി. ജോർജ് മുൻപ് നടത്തിയ പ്രകോപനപരമായ പരാമർശങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹർജിക്കാരന് മുൻകൂർജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി.
സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന കേസിൽ പി.സി. ജോർജിനെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.