
തിരുവനന്തപുരം: മുൻ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു. സസ്‌പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോർട്ട് ചെയ്തിരുന്നു. സസ്‌പെൻഷൻ നടപടി പിൻവലിച്ചെങ്കിലും നിലവിൽ അടുത്ത പോസ്റ്റിങ് നൽകിയിട്ടില്ല.
പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്. അന്വേഷണം പൂർത്തിയാക്കും മുൻപാണ് നടപടി. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു. ഐജി ശ്യം സുന്ദർ നടത്തുന്ന അന്വേഷണത്തിൽ പിവി അൻവർ ഇതുവരെ മൊഴി നൽകിയിട്ടില്ല.
സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അൻവർ പുറത്തുവിട്ടിരുന്നു. എം.ആർ അജിത്ത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അൻവർ ആരോപിച്ചിരുന്നു. മലപ്പുറം എസ്.പി. ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് അൻവർ നൽകിയ കേസ് പിൻവലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സുജിത് ദാസിന് എതിരായുള്ള അന്വേഷണങ്ങൾ തുടരുന്നുണ്ട്. സസ്‌പെൻഷൻ പിൻവലിച്ചത് അന്വേഷണത്തിന് തടസമാവില്ലെന്നാണ് ലഭ്യമായ വിവരം.