
തിരുവനന്തപുരം: സംസ്ഥാനത്ത് പൊള്ളുന്ന ചൂടിൽ തണുപ്പേകാൻ മഴ എത്തുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് 12 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്. കണ്ണൂരും കാസർകോടുമൊഴികെയുള്ള ജില്ലകളിലാണ് മഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35 ഡ്രിഗ്രി സെൽഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം. സംസ്ഥാനത്ത് അൾട്രാവയല്റ്റ് രശ്മികളുടെ വികിരണതോതും അപകടനിലയിലാണ്. കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡകസ്. പകൽസമയം സൂര്യപ്രകാശം ശരീരത്തിൽ ഏറെ നേരും നേരിട്ട് ഏൽക്കാതിരിക്കാൻ പൊതുജനം ജാഗ്രത പാലിക്കണം. സൂര്യഘാത, സൂര്യതാപ സാധ്യത കണക്കിലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.