
ക്വെറ്റ: പാകിസ്താനിലെ ബലൂചിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബലൂചിസ്താൻ തലസ്ഥാനമായ ക്വെറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ഭീകർ ആക്രമണം നടത്തിയത്. സംഭവത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റെന്ന് പാകിസ്താൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ 90 പാക്സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ആക്രമണം നടത്തിയ ബലോച് ലിബറേഷൻ ആർമി ( ബിഎൽഎ) അവകാശപ്പെട്ടത്.
ബിഎൽഎയുടെ ചാവേർ സംഘമായ മജീദ് ബ്രിഗേഡാണ് പാക് സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. എട്ട് ബസുകളിലായാണ് സൈനികർ യാത്രചെയ്തിരുന്നത്. വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച മറ്റൊരു വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ഒരു വാഹനം പൂർണമായി തകർന്നു. മറ്റൊരു വാഹനത്തിന് നേരെ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് പ്രയോഗിച്ചുവെന്നുമാണ് പാക് സൈന്യം പറയുന്നത്. ഇതിന് പുറമെ വെടിവെപ്പും നടന്നതായാണ് റിപ്പോർട്ടുകൾ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബിഎൽഎ ട്രെയിൻ ഹൈജാക്ക് ചെയ്തത്. അതിൽ പാക് സൈനികരെ മുഴുവൻ ബിഎൽഎ കൊന്നൊടുക്കിയിരുന്നു. ബലോചികളെ പോകാൻ അനുവദിച്ചു. ബാക്കിയുള്ളവരെ ബന്ദികളാക്കി. രണ്ടുദിവസത്തെ സൈനികനീക്കത്തിലൂടെയാണ് ബന്ദികളെ മോചിപ്പിച്ചത്.