
ഗാസാ സിറ്റി: ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ മരണസംഖ്യ 100 കടന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 190 കുട്ടികളുൾപ്പെടെ 510 പേർ മരിച്ചെന്ന് ഗാസയിലെ സിവിൽ ഡിഫെൻസ് ഏജൻസി പറഞ്ഞു. ആക്രമണങ്ങൾക്ക് തിരിച്ചടിയെന്ന നിലയിൽ വ്യാഴാഴ്ച ഇസ്രയേലിലെ ടെൽ അവീവിലേക്ക് ഹമാസ് റോക്കറ്റയച്ചു. റോക്കറ്റുകളിലൊന്ന് ആകാശത്തുെവച്ചുതന്നെ തടഞ്ഞെന്നും രണ്ടെണ്ണം ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചതെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
വടക്കൻ ഗാസയിൽ കരയാക്രമണം ആരംഭിച്ച ഇസ്രയേൽ തെക്കുള്ളവരെ ഇവിടേക്കു വരാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. വടക്കും തെക്കും ഗാസയെ ബന്ധിപ്പിക്കുന്ന പ്രധാനപാതയായ സലാഹുദ്ദീൻ റോഡിലൂടെ യാത്ര ചെയ്യരുതെന്നും വടക്കുനിന്ന് തെക്കോട്ടേക്കു പോകുന്നവർ തീരപാതയിലൂടെ സഞ്ചരിക്കണമെന്നും ഉത്തരവിട്ടു.
വെടിനിർത്തൽ കരാർ നിലനിർത്താനുള്ള ചർച്ചയ്ക്ക് സന്നദ്ധമാണെന്നും ഇസ്രയേൽ ഉടൻ ആക്രമണം അവസാനിപ്പിക്കുകയും രണ്ടാംഘട്ട വെടിനിർത്തലിനുള്ള ചർച്ചയാരംഭിക്കുകയും വേണമെന്ന് ഹമാസ് പറഞ്ഞു. എന്നാൽ, ഒന്നാംഘട്ട വെടിനിർത്തൽ നീട്ടണമെന്നാണ് ഇസ്രയേലും യു.എസും താത്പര്യപ്പെടുന്നത്. ഇതിനുള്ള ഹമാസിന്റെ വിസമ്മതത്തെ, ബന്ദിമോചനത്തിനുള്ള സന്നദ്ധതയില്ലായ്മയായിട്ടാണ് വ്യാഖ്യാനിക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി പിടിച്ചുകൊണ്ടുപോയ 251 പേരിൽ 56 പേർ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് കരുതുന്നത്.