
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർ വീരമൃത്യു വരിച്ചു. പൊലീസ് ഡിഎസ്പി ഉൾപ്പെടെ 7 സുരക്ഷാ സേനാംഗങ്ങൾക്കു പരുക്കേറ്റു. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച പൊലീസുകാർ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സേന വധിച്ചിട്ടുണ്ട്. ഇതോടെ മരിച്ച ഭീകരരുടെ എണ്ണം മൂന്നായി. കനത്ത വെടിവയ്പു നടന്ന വനമേഖലയിൽ ഭീകരസംഘത്തിലെ മറ്റു 3 പേർക്കായി തിരച്ചിൽ ശക്തമാക്കി.
ജമ്മു കശ്മീർ പൊലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (എസ്ഒജി) നേതൃത്വത്തിൽ പൊലീസിന്റെയും സൈന്യത്തിന്റെയും അർധസേനാവിഭാഗങ്ങളുടെയും പിന്തുണയോടെയായിരുന്നു ഭീകരരെ നേരിട്ടത്. കഠ്‌വ മേഖലയിലെ സന്യാൻ വനത്തിൽ കഴിഞ്ഞ ഞായറാഴ്ച സുരക്ഷാസേനയെ വെട്ടിച്ചുകടന്ന ഭീകരസംഘമാണോ അതോ പുതിയ സംഘമാണോ ഇന്നലെ ആക്രമണം നടത്തിയതെന്നു വ്യക്തമല്ല. ഭീകരരെ കണ്ടെത്താൻ 5 ദിവസമായി മേഖലയിൽ സുരക്ഷാസേന വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ജമ്മു-പത്താൻകോട്ട് ദേശീയ പാതയിൽ ഉൾപ്പടെ ഹൈ അലർട്ടാണ് നിലവിലുള്ളത്.