
ടെഹ്‌റാൻ: ആണവകരാറിൽ ഒപ്പിടാൻ ഇറാൻ വിമുഖത തുടർന്നാൽ ബോംബിട്ട് തകർത്തുകളയുമെന്ന ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാൻ. ലോകമെമ്പാടുമുള്ള യു.എസിൻറെ സ്ഥാപനങ്ങൾ തരിപ്പണമാക്കാനുള്ള മിസൈലുകൾ തങ്ങൾ സജ്ജമാക്കിയിട്ടുണ്ട് എന്നായിരുന്നു ഇറാന്റെ പ്രതികരണം. ട്രംപിന്റെ ബോംബ് ഭീഷണി വന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇറാന്റെ ‘മിസൈൽ’ ഭീഷണി. ട്രംപിന്റെ ബോംബിനെതിരെ ഇറാൻറെ മിസൈലുകൾ തയ്യാറായി നിൽപ്പുണ്ടെന്നാണ് ദേശീയ പത്രമായ ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘വിക്ഷേപിക്കാൻ തയ്യാറായ ഈ മിസൈലുകളിൽ ഗണ്യമായ എണ്ണം രാജ്യത്തുടനീളം സജ്ജീകരിച്ചിട്ടുള്ള ഭൂഗർഭ അറകളിൽ ഭദ്രമാണ്. അവ വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്’- ഇറാൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടെഹ്‌റാൻ ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ആണവകരാറുമായി ബന്ധപ്പെട്ട് നിരന്തരം ചർച്ചകൾ നടക്കുന്നുവെന്നല്ലാതെ തീരുമാനമെടുക്കാൻ ഇറാൻ വൈകുന്നതിൽ പ്രകോപിതനായിട്ടാണ് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇറാനുനേരെ ട്രംപ് ബോംബു ഭീഷണി മുഴക്കിയത്. ‘അവർ കരാറുണ്ടാക്കുന്നില്ലെങ്കിൽ അവിടെ ബോംബ് വർഷിക്കപ്പെടും’ എന്നായിരുന്നു ട്രംപിന്റെ ഭീഷണി. ‘അവർ ഇന്നേവരെ കാണാത്ത തരത്തിൽ ബോംബുകൾ പതിച്ചുകൊണ്ടേയിരിക്കും’ എന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആയുധം ഉപയോഗിച്ചുള്ള ആക്രമണ ഭീഷണിക്കുപുറമേ നികുതി, ചരക്കുനിരോധനം തുടങ്ങി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇറാൻ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ആണവകരാറിൽ തീർപ്പുകൽപ്പിക്കാൻ രണ്ടാഴ്ചത്തെ സമയമാണ് ട്രംപ് ഇറാന് നൽകിയിരിക്കുന്നത്. ട്രംപിന്റെ ഭീഷണികളെയും മുന്നറിയിപ്പുകളെയും മുഖവിലയ്‌ക്കെടുക്കാത്ത ഇറാൻ യുഎസ്സുമായി ഒരു ചർച്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.