
ഗാസ: ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേൽ. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിർബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തതോടെ പലസ്തീനികൾക്ക് ഗാസയിൽ മൂന്നിൽ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഒസിഎച്ച്എ(യുഎൻ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ്)യാണ് ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും ഇസ്രയേൽ നിയന്ത്രണത്തിലെന്ന് വ്യക്തമാക്കിയത്.
ഇസ്രയേൽ നിരോധിത മേഖലയാക്കി മാറ്റിയ പ്രദേശങ്ങളിൽ തെക്കൻ റാഫയുടെ വലിയ ഭാഗവും ഉൾപ്പെടുന്നു. കഴിഞ്ഞ മാസം 31നാണ് തെക്കൻ റാഫയിൽ നിന്ന് ഒഴിയണമെന്ന ഉത്തരവ് ഇസ്രയേൽ പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഗാസ സിറ്റിയിലെ ഭാഗങ്ങളും ഗാസക്കാർക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ഹമാസിനെ സമ്മർദത്തിലാക്കാൻ ആക്രമണം ശക്തമാക്കുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭീഷണിക്ക് പിന്നാലെയാണ് സൈന്യം നടപടികൾ കടുപ്പിച്ചത്. വെടിനിർത്തൽ കരാർ ലംഘിച്ച് മാർച്ച് 18ന് വീണ്ടും ആക്രമണം തുടങ്ങിയതിന് ശേഷം മാത്രം ഏകദേശം 2.80 ലക്ഷം പലസ്തീനികളെ കുടിയിറക്കിയെന്നാണ് കണക്ക്. അതേസമയം കഴിഞ്ഞ ദിവസം മാത്രം നടത്തിയ വ്യോമയാക്രമണത്തിൽ 38 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 112 പേർക്ക് ജീവൻ നഷ്ടമായി.