
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച ഗവർണർ ആർ എൻ രവിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിമർശിച്ചു.
ബില്ലുകൾക്ക് അംഗീകാരം നൽകുകയാണെങ്കിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണം. ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളിൽ ചെയ്യണമെന്നും കോടതി നിർദേശിച്ചു. ബില്ലുകൾ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യൻ ഭരണഘടന ഗവർണർമാർക്ക് നൽകിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. ബില്ലുകളിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. ബിൽ തീരുമാനം നീട്ടാൻ ഗവർണർക്ക് അധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി.
ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നൽകുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാൽ ബില്ലിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവർണർ ആർ.എൻ. രവിക്കെതിരേ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.