
മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച അസ്മ എന്ന സ്ത്രീ മരിച്ച സംഭവത്തിൽ ഒരാൾക്കൂടി കസ്റ്റഡിയിൽ. അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് ചോദ്യം ചെയ്യും. നേരത്തേ അസ്മയുടെ ഭർത്താവ് സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കി പോലീസ് കേസിൽ അറസ്റ്റുചെയ്തിരുന്നു.
കേസിൽ കൂടുതൽപേർക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മലപ്പുറം പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഫാത്തിമയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രസവവുമായും മരണവുമായും ബന്ധപ്പെട്ട വിവരങ്ങൾ ഇവരിൽനിന്ന് ചോദിച്ചറിയും. ഇവരെ ആശ്രയിച്ച് വീട്ടിൽ പ്രസവിക്കുന്ന സ്ത്രീകൾ ഒരുപാടുണ്ടെന്നാണ് വിവരം.
നേരത്തേ ഇവർക്ക് ഇക്കാര്യത്തിൽ താക്കീത് നൽകിയിരുന്നുവെന്ന് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ പറഞ്ഞു. അവർ അത് അനുസരിച്ചില്ലെന്നും പ്രതിപ്പട്ടികയിൽ ഇവരെയും ചേർക്കണമെന്നും മൂസ ആവശ്യപ്പെട്ടു.
മരണവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. വയോധികയായ സ്ത്രീ ശ്വാസംമുട്ടി മരിച്ചെന്നു പറഞ്ഞാണ് അസ്മയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചത്. തുടർന്ന് മൃതദേഹം പെരുമ്പാവൂരിലെത്തിച്ചെങ്കിലും ബന്ധുക്കൾ സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ പ്രസവിച്ചതിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് അസ്മ മരിച്ചത്.