
കൊച്ചി: കൊച്ചിയിൽ അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. അർദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘർഷമുണ്ടായത്. പത്തിലേറെ വിദ്യാർഥികൾക്കും ഒമ്പത് അഭിഭാഷകർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബാർ അസോസിയേഷൻ പരിപാടിയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ കയറി പ്രശ്നമുണ്ടാക്കിയെന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. മദ്യപിച്ച് അഭിഭാഷകർ വിദ്യാർഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായതെന്ന് എസ്എഫ്ഐ പ്രവർത്തകരും ആരോപിച്ചു.