
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്. അപകടത്തിൽ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും അദ്ദേഹത്തിന്റെ കുടുംബവും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ആറു മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചു. ഹഡ്‌സൺ നദിയിൽ നടന്നത് ഭയാനകമായ ഹെലികോപ്റ്റർ അപകടമാണെന്നും മരിച്ചവരിൽ പൈലറ്റ്, രണ്ടു മുതിർന്നവർ, മൂന്നു കുട്ടികൾ എന്നിങ്ങനെ ആറു പേരുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ന്യൂയോർക്ക് ഹെലികോപ്റ്റർ ടൂർസ് പ്രവർത്തിപ്പിക്കുന്ന ബെൽ 206 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഹെലികോപ്റ്റർ യാത്ര പുറപ്പെട്ടത്.
ഹെലികോപ്റ്റർ ആകാശത്ത് വെച്ച് തകർന്നു വീഴുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തെകുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 2009-ൽ, ഹഡ്‌സൺ നദിക്ക് മുകളിൽ വച്ച് വിമാനവും ടൂറിസ്റ്റ് ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതു പേർ മരിച്ചിരുന്നു.