ബിഎസ്എഫ് ജവാനെ മോചിപ്പിക്കാൻ തയ്യാറാകാതെ പാകിസ്ഥാൻ; ഫ്ളാഗ് മീറ്റിംഗ് വഴി ശ്രമം തുടർന്ന് ഇന്ത്യ

ന്യൂഡൽഹി: പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ പോയ ജവാനാണ് പാകിസ്ഥാൻ പിടിയിലായത്. ജവാന്‍റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഫ്ളാഗ് മീറ്റിംഗ് വഴി ചർച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലെ തർക്കം രൂക്ഷമാകവേ അതിർത്തിയിൽ സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് യുദ്ധമായി കണക്കാകുമെന്ന് പാകിസ്ഥാൻ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ രാത്രിയോടെ കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. കശ്മീരിലെ സ്ഥിതി ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും ഇന്ന് വിലയിരുത്തുകയും ചെയ്യും.

പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് സിന്ധു നദീജല കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാർ തൽക്ഷണം മരവിപ്പിക്കാൻ തീരുമാനിച്ചെന്നാണ് അറിയിപ്പ്.

അതേസമയം, കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ പാകിസ്ഥാനും പ്രതികരിച്ചിരുന്നു. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സിന്ധു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്. കൂടാതെ, ഇന്ത്യൻ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാൻ മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങലും നിര്‍ത്തലാക്കി. രാജ്യത്തിന്‍റെ പരമാധികാരം ലംഘിക്കുന്ന ഏതു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *