സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ഗാങ്‌ടോക്: സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. വടക്കന്‍ സിക്കിമിലാണ് മണ്ണിടിച്ചിലുണ്ടായതെന്നും ഇത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചെന്നും അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വെളളം കയറി അവശിഷ്ടങ്ങള്‍ നിറഞ്ഞ് തകര്‍ന്ന റോഡുകളുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. വാഹനങ്ങളിൽ പകുതിയും മണ്ണിനടിയില്‍ കിടക്കുന്നതായാണ് വിവരം.

‘മുന്‍ഷിതാങിലെ ലാചെന്‍ ചുങ്താങ് റോഡിലും ലാച്ചുങ് ചുങ്താങ് റോഡിലും വന്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വടക്കന്‍ സിക്കിമില്‍ കനത്ത മഴ തുടരുകയാണ്. ചുങ്താങിലേക്കുളള റോഡ് തുറന്നിട്ടുണ്ട്. എന്നാൽ, കനത്ത മഴയെ തുടർന്ന് പ്രദേശത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഈ സാഹചര്യത്തിൽ വടക്കന്‍ സിക്കിമിലേക്കുളള യാത്രയ്ക്കും ഗതാഗതത്തിനും പെര്‍മിറ്റ് നല്‍കാനാകില്ല. വിനോദസഞ്ചാരികള്‍ക്ക് നല്‍കിയിരുന്ന എല്ലാ പെര്‍മിറ്റുകളും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്’ എന്നും -മംഗന്‍ ജില്ലാ പൊലീസ് മേധാവി സോനം ഡെച്ചു ഭൂട്ടിയ പറഞ്ഞു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വടക്കന്‍ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ അയയ്ക്കരുതെന്ന് ജില്ലാ ഭരണകൂടം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആയിരത്തോളം വിനോദസഞ്ചാരികള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ചുങ്താങ്ങില്‍ ഇരുന്നൂറോളം ടൂറിസ്റ്റ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാര്‍ അവിടെയുളള ഒരു ഗുരുദ്വാരയില്‍ താമസിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

സിക്കിമിന്റെ തലസ്ഥാന നഗരമായ ഗാങ്‌ടോക്കില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ് ചുങ്താങ്. വടക്കന്‍ സിക്കിമിലെ ലാച്ചെന്‍, ലാച്ചുങ്, യംതാങ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ടൂറിസ്റ്റ് റൂട്ടുകളെ മണ്ണിടിച്ചില്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും കനത്ത മഴ തുടരുന്നത് ആശങ്കയുയര്‍ത്തുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതുവരെ പ്രദേശവാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിർദേശം നല്‍കിയിട്ടുണ്ട്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *