
പനാജി: ഗോവയിലെ ഷിർഗാവോയിൽ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ചു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടം ഉണ്ടായത്. വടക്കൻ ഗോവയിലെ ഷിർഗാവോയിലുള്ള ലയ്റായി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഘോഷയാത്രയ്ക്കിടെ ചിലർക്ക് വൈദ്യുതാഘാതമേറ്റെന്നും ഇതാണ് ജനങ്ങളുടെ പെട്ടെന്നുള്ള പരിഭ്രാന്തിക്ക് വഴിവെച്ചതെന്നും സൂചനയുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഘോഷയാത്രയ്ക്കിടെ എന്തോ കാരണത്താൽ ജനങ്ങൾ പരിഭ്രാന്തരാവുകയും ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കൻ ഗോവ എസ്പി അക്ഷത് കൗശൽ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അഗാധമായ വിഷമമുണ്ടെന്നും പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രമോദ് സാവന്ത് ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. പരിക്കേറ്റവരിൽ കുറച്ചുപേരുടെ നില ഗുരുതരമാണ്.
ക്ഷേത്രത്തിൽ വർഷംതോറും നടക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് എത്തുക. ഗോവയ്ക്ക് പുറമെ മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നുമാണ് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത്.