
ന്യൂഡൽഹി: പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു. പൂഞ്ച്- രജൗരി മേഖലകളിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാൻസ് നായിക് ദിനേഷ്‌കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ മറ്റൊരു ജവാൻ ചികിത്സയിലാണ്.
ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ
നേതൃത്വത്തിൽ 10 ജില്ലകളിലായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
രാവിലെ മുതലാരംഭിച്ച ഷെല്ലാക്രമണത്തിൽ 15 പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. ഷെല്ലാക്രമണത്തെ തുടർന്ന് അതിർത്തിഗ്രാമങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ലഫ്. ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടികമ്മീഷണർമാർക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്നും സിൻഹ പറഞ്ഞു. ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നൽകി.
ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണർമാരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ അടിയന്തര യോഗം ചേർന്നു. അതിർത്തി ജില്ലകൾക്ക് 5 കോടി രൂപ വീതവും മറ്റു ജില്ലകൾക്ക് 2 കോടി രൂപയും അടിയന്തരമായി അനുവദിക്കാൻ അദ്ദേഹം നിർദേശം നൽകി. അതിർത്തി പ്രദേശങ്ങളിൽ ജനങ്ങൾക്കായി കൂടുതൽ ഷെൽട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കരുതണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. കശ്മീരിൽ സ്കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ശ്രീനഗർ വിമാനത്താവളം ഇന്നും അടച്ചിടും.