
ഇസ്ലാമാബാദ്: ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാൻ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ വ്യോമാതിർത്തി പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമെ പാക്കിസ്ഥാന്റെ വ്യോമമേഖലയിൽ പ്രവേശിക്കുന്നിതിന് വിലക്കേർപ്പെടുത്തിയിരുന്നുള്ളു. എന്നാൽ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്കു പിന്നാലെ വ്യോമാതിർത്തി പൂർണമായും അടച്ചിടുകയാണ് പാക്കിസ്ഥാൻ. സ്വന്തം സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും അടച്ചിടുന്നതായാണ് പ്രഖ്യാപനം. ചില അവശ്യസർവീസ് വിമാനങ്ങൾക്കു മാത്രമേ പറക്കാൻ അനുമതിയുള്ളൂ എന്നാണ് റിപ്പോർട്ട്.
അടുത്ത 48 മണിക്കൂർ നേരത്തേക്കാണ് പാക്കിസ്ഥാൻ വ്യോമമേഖല പൂർണമായും അടച്ചിരിക്കുന്നത്. ഇന്ത്യൻ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ഒരു മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പാക്കിസ്ഥാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്താൻ നീക്കമുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നിരുന്നു. എന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ പാക്കിസ്ഥാൻ മുതിർന്നാൽ തിരിച്ചടിക്കുമെന്നു തന്നെയാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. സൈനിക ക്യാംപുകളോ സാധാരണക്കാരെയോ ലക്ഷ്യം വച്ചിട്ടില്ലെന്നും, ഭീകരപരിശീലന കേന്ദ്രങ്ങൾ മാത്രമാണ് പ്രിസിഷൻ അറ്റാക്കിലൂടെ തകർത്തതെന്നുമാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
അതേസമയം, ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാകിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ലാഹോറിൽ വ്യോമ ഗതാഗതത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോർ.
ഇന്നലെ രാത്രി പഞ്ചാബ് അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങളും ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാകിസ്ഥാൻ്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ പ്രതികരിച്ചിട്ടുണ്ട്. ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാക് വിദേശകാര്യ മന്ത്രി കൂടിയായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ സമ്പർക്കത്തിലെന്നാണ് പ്രതികരണം. ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ജമ്മു കശ്മീരിലെ അതിർത്തി മേഖലയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഇന്നലെ നൽകിയ മറുപടിയിൽ പാകിസ്ഥാനിൽ 31 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേർക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന കേന്ദ്രം നൽകി. കശ്മീരിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗർ എയർപോർട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.