
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. വിഷയത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വെള്ളം ഇന്ത്യയിലേക്ക് കൂടുതൽ എത്തിക്കുന്നതിൽ ആലോചന പുരോഗമിക്കുന്നതായാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താനിലേയും പാക് അധിനിവേശ കശ്മീരിലേയും ഭീകരതാവളങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷവും പാകിസ്താൻ കരാർവിഷയത്തിൽ കത്തയച്ചതായാണ് സൂചന.
ഭീകരതയും വ്യാപാരവും ഒന്നിച്ചു മുന്നോട്ടുപോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരസ്പരവിശ്വാസവും സൗഹൃദവും അടിസ്ഥാനമാക്കി തയ്യാറാക്കിയ സിന്ധു നദീജലക്കരാറിന്റെ അന്തഃസത്തയ്‌ക്കെതിരെയാണ് പാകിസ്താൻ പ്രവർത്തിച്ചതെന്നും ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ചു. പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുർതാസ ജൽ ശക്തി മന്ത്രാലയത്തിന് കത്തുകളയയ്ക്കുകയും ആ കത്തുകൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഭീകരപ്രവർത്തനങ്ങൾക്ക് പാകിസ്താൻ നൽകി വരുന്ന പിന്തുണ അവസാനിപ്പിക്കാതെ കരാർ മരവിപ്പിച്ച നടപടിയിൽ ഇളവ് വരുത്താൻ ഉദ്ദേശ്യമില്ലെന്ന് ഇന്ത്യ പലയാവർത്തി വ്യക്തമാക്കി. ഇന്ത്യയുടെ കടുത്ത നിലപാടുകൾ തങ്ങൾക്ക് കൂടുതൽ പ്രതികൂലമായേക്കുമെന്ന കാര്യത്തിൽ വ്യക്തതയുള്ളതിനാൽ ഇന്ത്യയുമായുള്ള സാമാധാനചർച്ചകൾക്ക് പാകിസ്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. സിന്ധു നദിയിൽ നിന്നുള്ള ജലത്തിന്റെ കാര്യത്തിൽ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയനേതാക്കൾ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.