
മലപ്പുറം: നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ എട്ടരയോടെ പുറത്തുവരും. ഒരു വർഷത്തിനുള്ളിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ മുന്നണികൾക്ക് നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.
75.27% ആയിരുന്നു പോളിങ്. 1,74,667 പേർ വോട്ടു ചെയ്തു. മണ്ഡലത്തിൽ ചരിത്രത്തിൽ ഇത്രയും കൂടുതൽപേർ വോട്ടു ചെയ്യുന്നത് ആദ്യം. 1500നടുത്ത് പോസ്റ്റൽ വോട്ടുകളുണ്ട്. പുരുഷൻമാരെ അപേക്ഷിച്ച് 12,631 സ്ത്രീകൾ അധികമായി വോട്ടു ചെയ്തത് അടിയൊഴുക്കുകളുടെ സൂചനയായി കാണുന്നവരുണ്ട്. 8,000 വോട്ടിനു ജയിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. അത് 25,000 വോട്ടുവരെ പോകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തിയത്. വോട്ടു വിഹിതം വർധിപ്പിക്കാനാകുമെന്ന് എൻഡിഎയും കണക്കുകൂട്ടുന്നു. 25,000–30,000 വോട്ടുവരെ പിടിക്കുമെന്നു പി.വി.അൻവർ ക്യാംപ് പറയുന്നുണ്ടെങ്കിലും പരമാവധി 15,000 ആണ് മുന്നണികൾ കണക്കുകൂട്ടുന്നത്. അത് ആരെ ബാധിക്കുമെന്നതിൽ വ്യക്തതയില്ല.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി.അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.