
കോഴിക്കോട്: സംസ്ഥാനത്ത് മഞ്ഞപ്പിത്തവ്യാപനം ഉയരുന്നു. ആറുമാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് 38 പേർ മരിച്ചതായാണ് റിപ്പോർട്ട്. മഞ്ഞപ്പിത്തം സംശയിക്കുന്ന ഏഴുപേരും മരിച്ചു. 5474 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന 10,201 പേരും ചികിത്സതേടി. മഞ്ഞപ്പിത്തത്തിനൊപ്പം മറ്റുരോഗങ്ങൾകൂടി പിടിപെടുന്നതാണ് പ്രശ്നം തീവ്രമാകാൻ കാരണം.
ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾപ്രകാരം 2023-ൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച 1073 പേരിൽ 14 പേരാണ് മരിച്ചത്. രോഗം സംശയിക്കുന്ന 3508 പേരിൽ ഒരാളും മരിച്ചു. എന്നാൽ, 2024-ൽ ഇത് ഇരട്ടിയായി. 7967 രോഗികളിൽ 89 പേരാണ് മരിച്ചത്. രോഗം സംശയിക്കുന്ന 20,445 പേരിൽ ഏഴുപേരും മരിച്ചു.
ഏപ്രിലിൽ 881 പേർക്കും മേയിൽ 1015 പേർക്കും മഞ്ഞപ്പിത്തം സ്ഥീരികരിച്ചപ്പോൾ ജൂണിൽ 767 പേർക്കാണ് രോഗം പിടിപെട്ടത്. ഈമാസം മാത്രം അഞ്ചുപേർ മരിച്ചു. കഴിഞ്ഞയാഴ്ചകളിൽ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 30 പേർക്കൊക്കെ രോഗം പിടിപെടുന്ന സാഹചര്യമുണ്ടായി.