
ന്യൂഡൽഹി: പശ്ചിമാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്കിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മാലിയിലെ കായസിലുള്ള ഡയമണ്ട് സിമൻറ് ഫാക്ടറിയിൽ ജോലിചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യക്കാരുടെ മോചനം എത്രയുംവേഗം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു.
ജൂലൈ ഒന്നിനായിരുന്നു സംഭവം. സായുധരായ ഒരുസംഘം ഫാക്ടറി വളപ്പിൽ ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കിയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, മാലിയിലുടനീളം നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം അൽ ഖ്വയിദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്റത്ത് അൽ ഇസ്ലാം വൽ മുസ്ലിമീൻ (JNIM) ഏറ്റെടുത്തിരുന്നു.
ബമാകോയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികൃതരുമായും പോലീസുമായി ഡയമണ്ട് സിമൻറ് ഫാക്ടറി മാനേജ്മെന്റുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരൻമാരുടെ കുടുംബാംഗങ്ങളുമായി എംബസി ബന്ധപ്പെടുന്നുണ്ട്.
നിലവിൽ മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രത പാലിക്കാനും ജാഗരൂകരായിരിക്കാനും ആവശ്യമായ സഹായത്തിന് ബാമകോയിലെ എംബസിയുമായി നിരന്തര സമ്പർക്കത്തിൽ തുടരാനും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് എത്രയും വേഗം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.